ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി പേരറിവാളന്റെ എൻറോൾമെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിരുതുനഗർ എംപി മാണിക്കം ടാഗോറാണ് രംഗത്തെത്തിയത്.
ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം തമിഴ്നാട് ആൻഡ് പുതുച്ചേരി ബാർ കൗൺസിലിന് കത്തയച്ചു. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ വധിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാൾക്ക് നിയമരംഗത്ത് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും, ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തസിന് കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
31 വർഷത്തെ ജയിൽവാസത്തിന് ശേഷം 2022ലാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പേരറിവാളനെ മോചിപ്പിച്ചത്. അടുത്തിടെയാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്ത വാർത്തകൾ പുറത്തുവന്നത്. ഇതിനെതിരെയാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്.
കൊലക്കേസ് പ്രതികളെ ഇത്തരത്തിൽ അഭിഭാഷകരായി പ്രവർത്തിക്കാൻ അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ, കോടതി ശിക്ഷാവിധി പൂർത്തിയാക്കി പുറത്തിറങ്ങിയ ഒരാൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ടെന്ന വാദവും ഇതിനോടൊപ്പം ഉയരുന്നുണ്ട്. ബാർ കൗൺസിൽ ഈ പരാതിയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.